അടിയന്തരാവസ്ഥാകാലത്തെ ഒരു കര്‍ക്കിടക രാവില്‍ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന കുടിലില്‍ മൂന്ന് പെണ്മക്കള്‍ക്ക് ശേഷം ഒരു ആണ്‍ കുഞ്ഞായി പിറന്ന എനിക്ക് മൂന്നാം വയസ്സില്‍ മരണപ്പെട്ടുപോയ ഉമ്മയുടെ സഹോദരന്‍റെ പേര് നല്‍കുമ്പോള്‍ എന്‍റെ ദീര്‍ഘായുസ്സിന് വേണ്ടി അവര്‍ മനമുരുകി പ്രാര്‍ത്ഥിച്ചിട്ടുണ്ടായിരിക്കാം. എനിക്ക് ശേഷം ഉമ്മ പ്രസവിച്ചതെല്ലാം ആണ്‍കുട്ടികളായത് കൊണ്ട് എന്‍റെ ജന്മം പിന്നീടവര്‍ക്ക് ഭാഗ്യമായും തോന്നിയിട്ടുണ്ടാവാം.
കൂലിപ്പണിക്കാരനായ ഉപ്പാക്ക് കിട്ടുന്ന വരുമാനം വീട്ടിലെ ചിലവുകള്‍ക്ക് തന്നെ തികയാതെ വരുന്നതുകൊണ്ട് പാഠപുസ്തകങ്ങളൊന്നും ചുമക്കാതെയായിരുന്നു എന്‍റെ സ്കൂളിലേക്കും മദ്രസയിലേക്കുമുള്ള യാത്ര. മാസ വരിസംഖ്യയായ പതിനഞ്ചു രൂപ നാല് മാസമായി അടച്ചില്ലെന്നു പറഞ്ഞ് മദ്രസയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ വീട്ടില്‍ നിന്നും പഠിച്ചുവരാന്‍ പറഞ്ഞ പാഠം പുസ്തകമില്ലാത്തത് കൊണ്ട് പഠിക്കാതിരുന്നതിനു അലവി ഉസ്താതിന്‍റെ ചൂരല്‍ വടി കൂട്ടിപിടിച്ചുള്ള നുള്ളലില്‍ നിന്നും രക്ഷപ്പെട്ടല്ലോ എന്നായിരുന്നു അപ്പോഴത്തെ എന്‍റെ ആശ്വാസം. പുരയില്‍ ചെന്ന് വരിസംഖ്യ വേണം എന്ന് പറയുമ്പോള്‍ കോരിച്ചൊരിയുന്ന മഴയത്ത് പണിയില്ലാതിരിക്കുന്ന ഉപ്പയും ഉമ്മയും കൂടി ഓലമേഞ്ഞ പുരയുടെ മേല്‍കൂരയില്‍ നിന്നും തുള്ളി മുറിയാതെ അകത്തേക്ക് വീഴുന്ന വെള്ളം ചൂലുകൊണ്ട് അടിച്ച് പുറത്തേക്ക് തള്ളുന്ന തിരക്കിലായിരുന്നു എങ്കിലും ഞാന്‍ പറയുന്നത് അവര്‍ ശ്രദ്ധിച്ചിരുന്നു.
നാലഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ആരില്‍ നിന്നോ കടം വാങ്ങിയ അറുപത് രൂപ എന്‍റെ കയ്യില്‍ ഏല്‍പ്പിച്ച് വരിസംഖ്യ അടച്ചോളൂ എന്ന് പറയുമ്പോള്‍ ഉപ്പയുടെ മുഖത്ത് ഈ കടം ഇനി എങ്ങനെ വീട്ടും എന്ന ആവലാതി എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നെങ്കിലും തുടര്‍ന്നും മദ്രസയില്‍ പോവമല്ലോ എന്ന സന്തോഷമായിരുന്നു എന്‍റെ മനസ്സില്‍.
വരിസംഖ്യയുമായി മദ്രസയില്‍ ചെന്ന ഞാന്‍ ഇരുന്നിരുന്ന മുന്‍ ബെഞ്ചില്‍ മരമില്ല് മുതലാളി ഹുസൈന്‍ ഹാജിയുടെ മകന്‍ സലാഹ് സ്ഥാനം പിടിച്ച് കഴിഞ്ഞിരുന്നു. പരാതിയുമായി ചെന്ന എന്നോട് പിറകിലെ ബെഞ്ചില്‍ ഇരുന്നാല്‍ മതി എന്ന് ശാസനാ രൂപത്തില്‍ അലവി ഉസ്താദ് പറഞ്ഞത് ഞാന്‍ ഇല്ലാത്തവന്‍റെ വീട്ടില്‍ നിന്നും വരുന്ന കുട്ടി ആയതുകൊണ്ട് മാത്രമായിരുന്നു.
ഇന്‍റര്‍ബെല്‍ സമയത്ത് മൂത്രപ്പുരയുടെ പടിക്കെട്ടുകളില്‍ തട്ടി വീണ് തലപൊട്ടി ചോരയൊലിപ്പിച്ച സലാഹിനെ ആരൊക്കയോ ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ട് പോയപ്പോള്‍ ആ പരിസരത്ത് എവിടയും ഇല്ലാതിരുന്ന ഞാന്‍ ബെഞ്ച് മാറ്റിയിരുത്തിയതിനു പ്രതികാരമായി മനപ്പൂര്‍വം തള്ളിയിട്ടതാണെന്ന് പറഞ്ഞ് അലവി ഉസ്താദ് കൈകളിലെ ചൂരല്‍ എന്‍റെ കാല്‍ തുടകളില്‍ പതിപ്പിക്കുമ്പോള്‍ ഉസ്താദിന്‍റെ മനസ്സില്‍ ഹുസൈന്‍ ഹാജിയുടെ പ്രീതി പിടിച്ചു പറ്റുക എന്ന ഉദ്ദേശമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ എന്നിലെ എട്ടു വയസ്സുകാരനു കഴിഞ്ഞിരുന്നു. ചെയ്യാത്ത തെറ്റിന് അടിവാങ്ങി കരഞ്ഞുകൊണ്ട് പുരയില്‍ ചെന്നപ്പോള്‍ സാരമില്ലെന്ന് പറഞ്ഞ് ഗോവിന്ദന്‍നായരുടെ ചായക്കടയില്‍ നിന്നും ഉപ്പ വാങ്ങിത്തന്ന കടലക്കറി ഒഴിച്ച ദോശയുടെ രുചി വര്‍ഷങ്ങള്‍ക്കിപ്പുറവും എന്‍റെ നാവിന്‍ തുമ്പില്‍ മായാതെ നില്‍ക്കുന്നു.
കീറിയ ഓലപ്പായയുടെ കീറാത്ത ഭാഗത്തേക്ക് നീക്കികിടത്തി എന്‍റെ കാല്‍ തുടയിലെ ചൂരലിന്‍റെ പാടുകള്‍ ചിമ്മിനി വിളക്കിന്‍റെ വെട്ടത്തില്‍ നോക്കി കൈ കൊണ്ട് തടവി കൊണ്ടിരിക്കുമ്പോള്‍ ഉമ്മയില്‍ നിന്നും അറിയാതെ വന്നിരുന്ന തേങ്ങലുകള്‍ കണ്ണടച്ച് ഉറക്കം വരാതെ കിടന്നിരുന്ന ഞാന്‍ അറിയുന്നുണ്ടായിരുന്നു.
കാല ചക്രത്തിന്‍റെ നിലക്കാത്ത കറക്കത്തില്‍ ജീവിത മാര്‍ഗം തേടി അറബ് നാട്ടിലെത്തി വര്‍ഷങ്ങള്‍ക്ക് ശേഷം അവധിക്ക് നാട്ടിലേക്ക് പോവുമ്പോള്‍ അദ്ധ്യാപകന്മാര്‍ക്ക് അപമാനമയി മാത്രം ഞാന്‍ കരുതിയിരുന്ന അലവി ഉസ്താദിനെ ഒന്ന് നേരില്‍ കാണണമെന്ന മോഹം എനിക്കുണ്ടായിരുന്നു.
എന്‍റെ വീട്ടില്‍ നിന്നും നാല് കിലോമീറ്റര്‍ മാത്രം അകലേയുള്ള അലവി ഉസ്താതിന്‍റെ വീടിന്‍റെ മുന്നില്‍ കാര്‍ നിറുത്തി മുള്ളു വേലി കൊണ്ട് വളച്ചു കെട്ടിയ പഴയ ഇരു നില ഓടുപുരയുടെ പടികള്‍ കയറുമ്പോള്‍ എന്‍റെ മനസ്സില്‍ ഞാന്‍ പോലുമറിയാതെ ചെകുത്താന്‍ രൂപപ്പെടുത്തിയ ഒരു പ്രതികാര വാശി ഉണ്ടായിരുന്നിരിക്കാം.
പൂമുഖത്ത് കട്ടിലില്‍ അവശതയോടെ ഇരിക്കുന്ന വൃദ്ധനെ കണ്ടപ്പോള്‍ കാരിരുമ്പ് പോലെ ഉറച്ച ശരീരമുണ്ടായിരുന്ന ആ പഴയ അലവിഉസ്താദിന്‍റെ അപ്പോഴത്തെ രൂപ മാറ്റം എന്നില്‍ എന്തോ മാനസിക വിഷമം വരുത്തുന്നത് ഞാന്‍ അറിഞ്ഞു.
സലാം പറഞ്ഞ് അകത്ത് കയറിയ എന്നെ മനസ്സിലാവാതെ നോക്കികൊണ്ടിരുന്ന ഉസ്താദിന് ഞാന്‍ ആരെന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാന്‍ എനിക്ക് ആദ്യം കിട്ടിയ വിഷയം സലാഹ് വീണ് തലപൊട്ടിയ കാര്യം തന്നെയായിരുന്നു. ഉസ്താദിന്‍റെ ഓര്‍മയില്‍ എവിടയും സ്ഥാനം പിടിക്കാത്ത ആ സംഭവം ഞാന്‍ മറക്കാതിരിക്കാന്‍ കാരണം അന്ന് ഞാന്‍ അനുഭവിച്ച വേദനയായിരിക്കാം.
വീടും അഡ്രസ്സും പറയാതെ ഉസ്താദിന്‍റെ ഓര്‍മയെ പരീക്ഷിക്കാന്‍ ശ്രമിച്ച് പരാജയം സമ്മതിച്ച ഞാന്‍ ആരെന്ന് പറഞ്ഞു കൊടുത്തപ്പോള്‍ ഉസ്താദിന്‍റെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു. എന്നോട് ചെയ്ത തെറ്റിന്‍റെ പ്രായശ്ചിത്തമായിരുന്നില്ല അപ്പോള്‍ ആ കണ്ണുകളില്‍ നിന്നും ഉതിര്‍ന്ന കണ്ണുനീരില്‍. പഠിപ്പിച്ചു വിട്ട ഒരു ശിഷ്യന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം തന്നെ കാണാന്‍ വന്നിരിക്കുന്നു എന്ന സന്തോഷമായിരുന്നു അതെന്ന് മനസ്സിലായപ്പോള്‍ ഇത്രയും കാലം ഉസ്താദിനെ കുറിച്ച് മോശമായി ചിന്തിച്ചിരുന്ന എന്നോട് തന്നെ എനിക്ക് വെറുപ്പ് തോന്നി. എന്‍റെ നല്ലതിനു വേണ്ടി പ്രാര്‍ത്ഥിച്ച ഉസ്താദിന്‍റെ കൈ ചുംബിച്ച് പടിയിറങ്ങുമ്പോള്‍ വര്‍ഷങ്ങളായി എന്‍റെ മനസ്സിലുണ്ടായിരുന്ന ആ അടിയുടെ വേദന അലിഞ്ഞ് സുഖമുള്ള ഒരു നോവായി മാറിയിരുന്നു.
-------------------------------------------------
ചിത്രം വരച്ച് എന്‍റെ പോസ്റ്റ് കുളമാക്കിയത് : നൌഷാദ് അകമ്പാടം